; എത്രയായിരിക്കും സ്‍പീഡ് ലിമിറ്റ്
ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കാൻ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഏകദേശം 8,480 കോടി രൂപ ചെലവിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വികസിപ്പിച്ചെടുത്ത ഈ സൂപ്പര്‍ എക്‌സ്‌പ്രസ് വേയ്ക്ക് 118 കിലോമീറ്റർ നീളമുണ്ട്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ സഞ്ചരിക്കാനുള്ള സമയം വെറും 75 മിനിറ്റായി കുറയ്ക്കുമെന്ന് ഈ എക്‌സ്പ്രസ് വേ വാഗ്‍ദാനം ചെയ്യുന്നു. നേരത്തെ എടുത്ത മൂന്ന് മണിക്കൂറിൽ നിന്നാണ് ഈ വലിയ കുറവ്. അപ്പോള്‍ എത്രയായിരിക്കും ഈ എക്സ്പ്രസ് വേയിലെ വേഗ പരിധി? മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന തരത്തിലാണ് എക്‌സ്പ്രസ് വേ രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. അതുകൊണ്ടു തന്നെ വേഗപരിധി 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭ്യമല്ല. 10 വരികളുള്ള ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ ബെംഗളൂരുവിലെ നൈസ് പ്രവേശന കവാടത്തിൽ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനിൽ അവസാനിക്കുന്നു. വേഗവിപ്ലവത്തിന്‍റെ മോദി മാജിക്കിന് ഇനി ദിവസങ്ങള്‍ മാത്രം, ആമോദത്തില്‍ മലയാളികള്‍! NH-275 ന്റെ ഭാഗമായ പുതിയ എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിൽ നാല് റെയിൽ മേൽപ്പാലങ്ങൾ, ഒമ്പത് വലിയ പാലങ്ങൾ, 40 ചെറിയ പാലങ്ങൾ, 89 അണ്ടർപാസുകളും മേൽപ്പാലങ്ങളും ഉണ്ടായിരിക്കും. ടോൾ ഫീസ് നടപ്പാക്കിയ ശേഷം എക്‌സ്പ്രസ് വേയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നത് എൻഎച്ച്എഐ നിരോധിച്ചിട്ടുണ്ട്. ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ടോൾ ഫീസായി 135 രൂപ ഈടാക്കുമെന്ന് പ്രതീക്ഷിക്കുന്നു . NHAI ഘട്ടം ഘട്ടമായി ടോൾ ഫീസ് നടപ്പിലാക്കാൻ സാധ്യതയുണ്ട്. ബംഗളൂരു-നിദാഘട്ട പാതയിലെ ടോൾ പിരിവ് അടുത്തയാഴ്ച ആരംഭിക്കുമെന്നും നിഡഘട്ടയ്ക്കും മൈസൂരുവിനുമിടയിൽ രണ്ടാം ഘട്ടം പിന്നീട് നടപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു. ടോൾ പ്ലാസകൾക്ക് 10 ല്‍ അധികം ഗേറ്റുകളും സുഗമമായ ഗതാഗതത്തിനായി ഫാസ്ടാഗ് പാതകളും ഉണ്ടായിരിക്കും. എക്‌സ്പ്രസ് വേയിൽ നിരവധി പിറ്റ് സ്റ്റോപ്പുകളും ഉണ്ടാകും. ചന്നപട്ടണയിൽ റോഡരികിൽ 30 ഏക്കറില്‍ സൗകര്യങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഇത് യാത്രക്കാർക്ക് ഫുഡ് കോര്‍ട്ടുകൾ, വിശ്രമമുറികൾ, പെട്രോൾ പമ്പ്, ഇവി ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ വാഗ്ദാനം ചെയ്യും. എന്നിരുന്നാലും, ഇത് പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതിന് കുറച്ച് മാസങ്ങൾ കൂടി എടുത്തേക്കാം. ശ്രീരംഗപട്ടണ ബൈപ്പാസ്, മാണ്ഡ്യ ബൈപാസ്, ബിഡഡി ബൈപാസ്, രാമനഗര, ചന്നപട്ടണ എന്നിവയെ മറികടക്കുന്ന 22 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപ്പാസ്, മദ്ദൂർ ബൈപാസ് എന്നിവയുൾപ്പെടെ അഞ്ച് ബൈപാസുകളാണ് എക്സ്പ്രസ് വേയിൽ ഉണ്ടാവുക. പ്രധാനമായും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് ഈ ബൈപ്പാസുകൾ നിർമ്മിച്ചിരിക്കുന്നത്. കേന്ദ്രത്തിന്‍റെ അതിവേഗവിപ്ലവ മാജിക്കിന് നാളെ തിരി തെളിയും, ഇതാ അറിയേണ്ടതെല്ലാം! രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പാത തുറക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ആഹ്ളാദിക്കുന്നതു മലയാളികളാണ്. കാരണം മലബാറിൽ നിന്ന് ഉള്‍പ്പെടെയുളള മലയാളികൾക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്ന റോഡാണിത്. മലബാറിന്റെ വികസനത്തിലേക്കു കൂടിയുളള വാതിലാണ് ഈ റോഡ് തുറക്കുന്നത്. കൊല്ലങ്കോട്– കോഴിക്കോട് ദേശീയപാതയിലേക്ക് വളരെ വേഗം എത്തിച്ചേരാൻ കഴിയുന്ന ഹൈവേയാണിത്. മൈസൂരിൽ ജോലി ചെയ്യുന്ന മലപ്പുറം, വയനാട് ജില്ലക്കാർക്ക് വെളളിയാഴ്‍ച വൈകിട്ട് ഓഫിസിൽനിന്ന് ഇറങ്ങി 10 മണിയോടെ വീട്ടിൽ എത്തിച്ചേരാൻ ഈ റോഡിലൂടെ സാധിക്കും.