
ന്യൂഡൽഹി :
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയത്തിനുള്ള മാനദണ്ഡം തയാറാക്കാൻ സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കോവിഡ് സാഹചര്യത്തിൽ പരീക്ഷകൾ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത കോടതി ഫലപ്രഖ്യാപനത്തിന് എന്ത് മാർഗമാണ് അവലംബിക്കുകയെന്ന് ചോദിച്ചു.
നാലാഴ്ചത്തെ സമയം സി.ഐ.എസ്.സി.ഇ തേടിയെങ്കിലും കോടതി അനുവദിച്ചില്ല. സമയം വൈകുന്നത് വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് തടസമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കോടതി കേസിലെ ഹരജിക്കാർക്ക് ഉറപ്പുനൽകി. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ചൊവ്വാഴ്ചയാണ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്ലസ് ടു പരീക്ഷകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയത്. േകാവിഡ് വ്യാപനം മൂലം മാസങ്ങളോളം അനിശ്ചിതാവസ്ഥ തുടർന്നതിനൊടുവിലാണ് തീരുമാനം.